Tuesday 22 September 2015

ശരികള്‍ മാത്രം തേടുന്നവര്‍ക്ക്

ഒറ്റയ്ക്കിരിക്കുമ്പോഴാണ്
തിരിച്ചറിവുകളും വെളിപാടുകളും
ഉണ്ടാവുന്നത്.
കൂട്ടുണ്ടാവുമ്പോള്‍
തിരിച്ചറിവുകളും വെളിപാടുകളും 
തെറ്റായിരുന്നു എന്ന ബോധ്യവും.
തെറ്റുകള്‍ ഉണ്ടാവേണ്ടത്
കൂടുതല്‍ വലിയ ശരികളുടെ
പിറവിക്ക് അനിവാര്യമാണ്
എന്നതുകൊണ്ട്‌,
നാളെ തെറ്റാണെന്ന് ബോധ്യം ഉണ്ടാകുവാന്‍,
കൂടുതല്‍ തിരിച്ചറിവുകളും വെളിപാടുകളും
ഇന്നിനിയും ഉണ്ടാവട്ടെ.
കൂട്ടുണ്ടാവുമ്പോഴും,
തെറ്റുകള്‍ മരണപ്പെടാതിരിക്കാന്‍,
മനസ്സിലൊരു കോണില്‍
ഞാനിനിയും ഒറ്റയ്ക്കിരിക്കട്ടെ.
ശരികള്‍ മാത്രം തേടുന്നവരെ നോക്കി
ഞാനിനിയൊന്ന് പുഞ്ചിരിക്കട്ടെ.
പുച്ഛം വിതറട്ടെ.

Thursday 10 September 2015

കവിത

അനേകം കഥപറച്ചിലുകളുടെ ഇടയിലേയ്ക്ക്
വലിഞ്ഞുകയറിവന്ന
കവിതയായിരുന്നു
അന്ന് പ്രണയം.

ഇന്ന്,
കഥകളിലെല്ലാം
കവിത ഒളിഞ്ഞിരിക്കുകയാണ്.
മഞ്ഞ ചുവപ്പില്‍ എന്നതുപോലെ.

Wednesday 3 June 2015

നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം

"സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളൻ ആയും പൊന്നിൻ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കും.
കിനാവ്‌ കാണിക്കും."
പഴയൊരു കവിത നെഞ്ചില്‍ കിടന്ന് കേട്ടുക്കൊണ്ടിരുന്ന അവള്‍
പെട്ടെന്ന് ചോദിച്ചു:
"പ്രിയതമാ, ഞാന്‍ ഒരു സംഗതി ചൊല്ലിടട്ടെ?"
അമ്പരപ്പിനിടയിലും അല്‍പം ബോധം വീണ്ടെടുത്ത് 
ഞാന്‍ പറഞ്ഞു:
"സാഹിത്യമൊക്കെ കവിതയില്‍ കൊള്ളാം.
മര്യാദയ്ക്ക് വര്‍ത്താനം പറ പെണ്ണേ"
അതത്ര ദഹിച്ചില്ല എങ്കിലും
ഒന്നും പുറത്ത് കാണിക്കാതെ 
അവള്‍ ലൈന്‍ മാറ്റിപ്പിടിച്ചു.
"എടാ ചെക്കാ, എനിക്കൊരു കാര്യം പറയാനുണ്ട്"
"അതാണ്‌. അങ്ങനെ പറ"
"നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
മഴവില്ലിന്റെ അതിരുകളില്‍ അന്തിയുറങ്ങാം."
ഇതിങ്ങനെ അല്ലല്ലോ.
ഇതിങ്ങനെയേ അല്ലല്ലോ.
ആ! പോട്ടെ!
ഞാന്‍ എന്താണ് പറയുന്നത് എന്ന് കാത്ത് അവളിരിക്കുന്നു.
തലകുലുക്കണോ?
എന്നാലും! ഇതിങ്ങനെ ആയാല്‍ പറ്റില്ലല്ലോ!
ഞാന്‍ ചിരിച്ചു.
തലകുലുക്കാന്‍ ഭാവമില്ലെന്ന് അവള്‍ക്കു മനസിലായികാണണം.

അവളും ചിരിച്ചു.
ഇനിയെങ്കിലും ഞാന്‍ പറയണമല്ലോ. 
പറഞ്ഞേക്കാം.
"പെണ്ണേ, മേഘങ്ങളുടെ ചേല് കണ്ടു കൈനീട്ടേണ്ട.
അവയുടെ വെണ്മ കണ്ട് മതിമറക്കേണ്ട.
അവ പതുപതുത്തവയാണെന്ന് വ്യാമോഹിക്കുകയും വേണ്ട.
മേഘങ്ങളെപ്പറ്റി എഴുതപ്പെട്ടവ എല്ലാം കളവുകളാണ്.
ഞാന്‍ എഴുതിയവയും കളവുകളാണ്.
അങ്ങനെ അങ്ങനെ
മേഘങ്ങളെക്കുറിച്ചും അല്ലാതെയും
നമ്മള്‍ എഴുതിക്കൂട്ടിയ കളവുകളാണ് 
ഇക്കാണുന്ന മേഘങ്ങളൊക്കെയും.
ആദ്യം മനസ്സില്‍ നിന്നും 
നുണയുടെ ഒരു ചെറിയ അരുവി പുറപ്പെടുകയായി.
അത് പയ്യെപ്പയ്യെ മനസ് മുഴുവന്‍ പരക്കുമ്പോള്‍ 
നുണയന്മാരും നുണച്ചികളും
ഉണ്ടാവുന്നു.
വേണ്ടിടത്തും വേണ്ടാത്തിടത്തും
നുണകള്‍ പെറ്റ്പെരുകുന്നു.
ശത്രുക്കളോടും മിത്രങ്ങളോടും

നുണ പറയുന്നു.
അറിയാത്തവരോടും അറിയാമെന്ന് കരുതുന്നവരോടും
നുണ പറയുന്നു.
നുണ പെരുകുന്നു.
നുണ ശീലമാകുന്നു.
നുണ സ്വഭാവമാകുന്നു.
നുണ സംസ്കാരമാകുന്നു.
നുണകള്‍ കൂട്ടിയിടിച്ച്, 
നുണകളാല്‍ ആളുകള്‍ കൂട്ടിയിടിപ്പിക്കപ്പെട്ട്,
ചൂട് കൂടുന്നു.
നുണകളൊക്കെയും വായുവില്‍ അലിയുന്നു.
ഉയര്‍ന്നു പൊങ്ങി മുകളില്‍ എത്തുന്നു.
മേഘങ്ങളാകുന്നു."
അവള്‍ കെറുവിച്ചു നോക്കി
"സാഹിത്യം വേണ്ടെന്ന് നീയല്ലേ പറഞ്ഞത് ചെക്കാ."
നമുക്കെന്തിനും ന്യായങ്ങളുണ്ടല്ലോ!
"ഇത് സാഹിത്യമല്ലല്ലോ, സത്യമല്ലേ.
പരമമായ സത്യം"
"പെണ്ണേ, നമ്മുക്ക് മേഘങ്ങളെ പിന്നില്‍ ഉപേക്ഷിക്കാം.
അവയെ നോക്കി സ്വപ്നം കാണാതിരിക്കാം.
നമ്മുക്ക് വയലുകളെ നോക്കി സ്വപ്നം കാണാം.
ദൂരെ ദൂരെ മേഘങ്ങള്‍ നിഴല്‍ വീഴ്ത്താത്ത ഗ്രാമങ്ങളിലൊന്നില്‍
നമ്മുക്ക് ചെന്ന് രാപാര്‍ക്കാം.
നുണകള്‍ തങ്ങളുടെ നുണകളെ സംരക്ഷിക്കട്ടെ!"
ഇത്തവണ വിയോജിപ്പില്ല.
കണ്ണുകളില്‍ സ്ഫുരിക്കുന്ന പ്രണയം മാത്രം.
"ചെക്കാ, നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
എനിക്ക് നീയും നിനക്ക് ഞാനും."
ഞാന്‍ ചിരിച്ചു. അവളും.
ഞാന്‍ ചിന്തിച്ചു. ഇത്തവണ പക്ഷേ ഞാന്‍ മാത്രം.
"മേഘങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞുനിര്‍ത്തിയ നുണകളും
ഇനിയെങ്ങാനും മേഘങ്ങള്‍ ആകുമോ???"
മുഖമൂടിക്കുള്ളില്‍ ഞാന്‍ ഭ്രാന്തമായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

Friday 24 April 2015

ചത്ത പല്ലുകളും ചാവാത്ത മരങ്ങളും

കേടു വന്ന പല്ലെടുക്കാന്‍ ചെന്നപ്പോള്‍
ചെറുപ്പക്കാരന്‍ ഡോക്ടറിനോട്‌
പല്ലുവേദന ആണെന്ന് പറഞ്ഞു പോയി.
"അതിന് പല്ലുകള്‍ക്ക് വേദനിക്കില്ലെടോ.
അവ ചത്തു ജീവിക്കുകയാണ്.
വേരുറപ്പിച്ചു നില്ക്കാന്‍ അനുവദിക്കുന്ന എല്ലുകളുടെയും,
പൊതിഞ്ഞു നില്‍കുന്ന മാംസത്തിന്റെയും
ദാക്ഷിണ്യത്തില്‍ അവയങ്ങനെ ചത്തു ജീവിക്കുകയാണ്."
ശരിയാണ്!
അവ തോന്നിയത് പോലെ തിന്നുന്നു. കുടിക്കുന്നു.
ഒടുവില്‍ കേടാവുന്നു.
അഭയം തന്ന എല്ലുകള്‍ക്കും
പൊതിഞ്ഞു കാത്ത ദശയ്ക്കും
വേദന നല്‍കുന്നു.
ഒടുക്കം, വീണ്ടും വേദനയും
ബോണസായി കുറെ തുന്നിക്കെട്ടലുകളും നല്‍കി,
അവ യാത്ര പറയുന്നു.
ചത്ത പല്ലുകള്‍!
ഹൌ!! അതെഴുതിയപ്പോള്‍
ഇന്നലെയിട്ട തുന്നലുകള്‍ക്കടുത്ത് നല്ല വേദന.
അവയ്ക്കെല്ലാം മനസിലാക്കാനവുന്നുണ്ടാവും.
ഈ ദുഷിപ്പെല്ലാം എഴുതിയതിനു
അനുഭവിക്കട്ടെ എന്ന് കരുതിയിട്ടുണ്ടാവും!!

പല്ലുകളുടെ വേരുകളെപറ്റി ഓര്‍ത്തപ്പോള്‍
മനസ്സില്‍ വന്നത് മരങ്ങളെക്കുറിച്ചാണ്.
ചത്തു ജീവിക്കുന്ന പല്ലുകളും
ചത്ത മണ്ണിനെ ഉയിര്‍പ്പിക്കുന്ന മരങ്ങളും
ഒരിക്കലും ഒരേ ചേരിയില്‍ ആവാന്‍ പറ്റില്ലല്ലോ.
സത്യത്തില്‍ നാമൊക്കെയും പിറവി കൊണ്ടത്‌
മരങ്ങള്‍ ആവാനാണ്.
തണലും തണുപ്പും
വായുവും വെള്ളവും,
ജീവനും നല്‍കുന്ന മരങ്ങള്‍.
വേരുറപ്പിച്ച മണ്ണിനെ സജീവമാക്കി കാക്കുന്നവര്‍.
എന്നാല്‍, നാമൊക്കെയും ചത്ത പല്ലുകളെപ്പോലെയാണ്.
നില്ക്കാന്‍ ദാനം കിട്ടിയ ഇടം പോലും
കേടു വരുത്തുന്നവര്‍.
എനിക്കിനിയെങ്കിലും ഒരു ചെറു മരമാകണം.
ഒരു പുല്‍ക്കൊടിക്കെങ്കിലും തണല്‍ നല്‍കണം.
നിലനില്‍ക്കാന്‍ ദാനം കിട്ടിയ ഇടത്തിനെ
നശിച്ചു പോകാന്‍ വിട്ടുകൊടുത്തവന്റെ
ജീവനെക്കുറിച്ചുള്ള അവസാനത്തെ സ്വപ്നം!
ഒരിക്കല്‍, എനിക്കുമൊരു മരമാവണം.

Sunday 23 November 2014

ഭ്രാന്ത്-2

ഒറ്റച്ചെവിയന്റെ കിറുക്കുകള്‍
കെട്ടുകഥകളാണെന്നു തെളിഞ്ഞാലും,
സൂര്യകാന്തിയും ആര്‍ട്ട് ഗ്യാലറിയും
സ്വപ്‌നങ്ങള്‍ ആയി മാറുന്നിടത്ത്
വെയിലേറ്റു വാടിയ നാലുമണിപ്പൂവിനെനോക്കി
സമയം കൊല്ലേണ്ടി വന്നാലും,
നിന്നെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താനുള്ള ശ്രമം
രണ്ടുവയസുകാരന്റെ ചുവര്‍ചിത്രം പോലെ
ക്രമം തെറ്റിയ വരകളായി തീര്‍ന്നാലും,
എന്നെന്നും അനുരാഗം തുടിക്കുമെന്നു കരുതിയ കണ്ണുകളില്‍
നൈരാശ്യം മറ തീര്‍ക്കുന്നത് കാണേണ്ടി വന്നാലും,
പാതി പകുത്തു നല്‍കാമെന്നു പറഞ്ഞ ചെവിക്കു പകരം,
പകുക്കാന്‍ നില്‍ക്കാതെ ചങ്ക് പറിച്ചു തന്നിട്ട് ഞാന്‍ പറയും,
"ചെമപ്പിനെക്കാളും,
പെണ്ണേ നിന്നെക്കാളും,
മഞ്ഞയോടാണ് എനിക്കിന്നും ഭ്രാന്ത്."


Thursday 11 September 2014

ശിശിര നിദ്ര

കടലാസ് ലാഭിച്ച്, കാടിനെ സംരക്ഷിക്കാൻ 
എഴുത്ത് യന്ത്രവൽക്കരിച്ച ദിവസമാണ് 
എന്റെ കവിതയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങിയത്.
സംസാരം കുറച്ച്, സമയം ലാഭിക്കാൻ 
ബന്ധങ്ങളെ യന്ത്രവൽകരിച്ച ദിവസമാണ് 
എന്റെ പരിചിതർ അപരിചിതരാവാൻ തുടങ്ങിയത്.
ചിരി മറച്ച്, ആളുകളെ ഒഴിവാക്കാൻ 
മുഖംമൂടി അണിഞ്ഞ ദിവസമാണ് 
എന്നെ ഞാൻ കൈവിട്ടു തുടങ്ങിയത്.
ഓർമകളെ അഴിച്ചുവിട്ട്‌, ഒളിച്ചോട്ടം തുടങ്ങിയപ്പോളാണ് 
ആ മുഖംമൂടിക്ക് പിന്നിലെ എന്നെ 
ഞാൻ മറന്നു തുടങ്ങിയത്.
************************
ഈ പോയ്മുഖത്തിനു കീഴിലെവിടെയോ 
ഞാൻ ഉറങ്ങിക്കിടപ്പുണ്ട്.
ശാന്തമായി. സ്വസ്ഥമായി.
ഇത് എന്റെ ശിശിര നിദ്രയാണ്.
ഇത് എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്രയുടെ മുന്നൊരുക്കമാണ്‌.
എന്റെ ഓർമകളെ എനിക്കുവേണ്ടി സൂക്ഷിക്കാനും,
എന്റെ കവിതയെ വരളാതെ നിലനിർത്താനും,
സൗഹൃദങ്ങൾ ഉള്ളിടത്തോളം കാലം,
പറയുവാൻ ഒന്ന് മാത്രം.
ഒരുനാൾ ഞാൻ വരും.
പച്ച മനുഷ്യനായി. 

Wednesday 2 April 2014

നാലാമത്തെ പ്രസവം

പള്ളിപ്പറമ്പിൽ സ്റ്റീഫന്റെ ഭാര്യ നാലാമതും ഗർഭിണിയായി എന്ന ചൂടുള്ള വാർത്ത കേട്ടാണ് ഗ്രാമം അന്ന് ഉറക്കമുണര്‍ന്നത്‌. ഏതു അടുക്കള രഹസ്യവും അങ്ങാടിപ്പാട്ടാക്കുന്ന പോളിസി മേരിയാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഈ വാര്‍ത്ത കണ്ടെത്തിയതും ഒട്ടും പ്രൊഫഷണലിസം കുറയാതെ പ്രചരിപ്പിച്ചതും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മേരിയുടെ മിടുക്ക് നാട്ടുകാര്‍ പണ്ടേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വെയിലിനു ചൂടേറുന്നതിനുമുന്‍പേ സ്റ്റീഫന്റെ വീടും പ്രാന്തപ്രദേശങ്ങളും ഒരു ഉത്സവത്തിനുള്ള ആളുകളെക്കൊണ്ട് നിറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ വാര്‍ത്താസംപ്രേക്ഷണ പരിപാടിയില്‍ അകമഴിഞ്ഞ് സഹകരിച്ചതിനാല്‍ വീണ്ടും വീണ്ടും ആളുകള്‍ വന്നുകൊണ്ടിരുന്നു. 

പള്ളിപ്പറമ്പില്‍ സ്റ്റീഫന്‍. പള്ളിപ്പറമ്പില്‍ അവറാച്ചന്റെ ഏക സന്തതി. അവറാച്ചന്റെ കീശയുടെ കനം കൊണ്ടും ഉന്നതങ്ങളിലെ പിടിപാട് കൊണ്ടും വിലയ്ക്ക് വാങ്ങിയ സീറ്റില്‍ നാല് വര്‍ഷം കോപ്രായം കാണിച്ചുകൂട്ടി കൈക്കലാക്കിയ എഞ്ചിനീയറിംഗ് ഡിഗ്രി ഒരു സുപ്രഭാതത്തില്‍ വലിച്ചെറിഞ്ഞ് കപ്പ നടാനും കള പറിക്കാനുമിറങ്ങിയ യുവതുര്‍ക്കി. നാട്ടുഭാഷയില്‍ 'തലതിരിഞ്ഞവന്‍'. പരാതി പറയാനെത്തിയ സ്റ്റാഫ് നേഴ്സിനോട് 'വൈകിട്ടെന്താണ് പരിപാടി'യെന്ന്‍ ചോദിച്ച എം.ഡി.യെ ചെരുപ്പിനെറിഞ്ഞു ആശുപത്രി വിട്ടവളെ സ്റ്റീഫന്‍ കെട്ടിക്കൊണ്ടു വന്നപ്പോള്‍ 'രണ്ടിനെയും ഒരു വണ്ടിക്കു കെട്ടാമെന്ന്' കമന്റ്റടിച്ചത് പോളിസി മേരി തന്നെ. അപ്പന്റെ കാശും കുടുംബ സ്വത്തും ഉപേക്ഷിച്ചു കെട്ടിയ പെണ്ണിനേയും കൊണ്ട് ഓടിട്ട വാടകവീട്ടിലേയ്ക്ക് സ്റ്റീഫന്‍ വന്നുകേറിയപ്പോള്‍ അതിത്ര പൊല്ലാപ്പാകുമെന്ന് ആരും കരുതിയില്ല.
രണ്ടാമത്തെ കുട്ടിയുടെ ജനനം മുതല്‍ക്കേ നാട്ടുകാരുടെ കണ്ണിലെ കരടായിരുന്നു സ്റ്റീഫന്‍. രണ്ടാമത്തെ കുട്ടിയുടെ ജനനസമയത്ത് പൗരസമിതിയും പോലീസും ചേര്‍ന്ന് സ്റ്റീഫന് മുന്നറിയിപ്പ് നല്‍കി.മൂന്നാമത്തെ കുട്ടിയുടെ ജനനത്തോടെ അവനും കുടുംബത്തിനും നാട്ടുകാര്‍ വിലക്ക് കല്‍പിച്ചു. മഞ്ഞപ്പത്രങ്ങള്‍ നാണിച്ചു പോകുന്ന കഥകള്‍ അടുക്കളയില്‍ നിന്ന് അടുക്കളയിലെയ്ക്കും നാല്‍കവലയില്‍ നിന്ന് നാല്‍കവലയിലേയ്ക്കും പടര്‍ന്നു. ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാര്‍ വിത്തുകാള എന്ന് വിളിച്ചു തുടങ്ങിയതോടെ സ്റ്റീഫന്‍ വീട് വിട്ടു പുറത്തിറങ്ങാതെയായി.
പത്തരയോടെ നാട്ടിലെ പ്രധാന പത്രക്കാരും ചാനലുകളും കൂടെ മഞ്ഞപ്പത്രക്കാരും ലോക്കല്‍ ചാനലുകളും സ്റ്റീഫന്റെ വീട് വളഞ്ഞു. വീടിന്റെ പല പോസിലുള്ള ഫോട്ടോകള്‍ക്ക് വേണ്ടി ക്യാമറ ഫ്ലാഷുകള്‍ തുരുതുരാ മിന്നി. ബാക്കി പരിപാടികളെല്ലാം നിര്‍ത്തിവെച്ചു ചാനലുകള്‍ വീടിന്റെ പല ആംഗിളുകളില്‍ ഉള്ള ചിത്രങ്ങള്‍ നിര്‍ത്താതെ കാണിച്ചു തുടങ്ങി. ബ്ലൂഫിലിമോയെന്നു സംശയിച്ചു പോകുന്ന ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ കൊണ്ട് ഇടവേളകള്‍ നിറഞ്ഞു. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള സ്റ്റുഡിയോകളിലിരുന്ന് സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഡെയ്സിയുടെ നാലാമത്തെ പ്രസവത്തെ പറ്റി സംവദിക്കുവാന്‍ ആരംഭിച്ചു. പക്ഷെ, ചര്‍ച്ച അയാള്‍ രാജ്യത്തിന്റെ വനിതാമന്ത്രിയെക്കുറിച്ചും പ്രസവം തത്സമയം ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയ നടിയെക്കുറിച്ചുമൊക്കെയാവാന്‍ അധികം സമയം വേണ്ടിവന്നില്ല. 11 മണിക്ക് ജനങ്ങള്‍ക്ക്‌ അവിശ്വസനീയമാം വണ്ണം എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ട് പാര്‍ട്ടിക്കാര്‍ ജാഥയായി വന്നെത്തി.വീട്ടിലേയ്ക്കുള്ള വഴിയുടെ ഇരുവശവും വിവിധ പാര്‍ട്ടികളുടെ സമരപ്പന്തലുകള്‍ ഉയര്‍ന്നു. ബഹുമാന്യനായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ഘോരഘോരം പ്രസംഗിച്ചു തുടങ്ങി.
അസന്തുലിതമായ പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ തുടങ്ങിയ പ്രസംഗം സ്റ്റീഫനെ പോലെയുള്ള ആളുകളുടെ ആത്മനിയന്ത്രണമില്ലായ്മ മൂലമാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയെ പഴി പറയുന്നത് എന്ന് വരെ എത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാപിച്ച കോണ്ടം വെന്‍ഡിംഗ് മെഷിനുകളുടെ എണ്ണം എടുത്തു പറയുവാനും ഗ്രാമമുഖ്യന്‍ മറന്നില്ല. സ്റ്റീഫന്‍ അമേരിക്കയുടെ പണം വാങ്ങുന്നുണ്ടോ എന്ന് സി.ബി.ഐ. അന്വേഷിക്കണം എന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ പുച്ചവും ചൈന എന്ന് കേള്‍ക്കുമ്പോള്‍ ആരവവും ഉയര്‍ന്നു. ആളുകൂടിയപ്പോള്‍ അവിടിവിടെ ചെറിയ തട്ടുകടകളും മിടായിവില്‍പനക്കാരും കൈനോട്ടക്കാരും എത്തി. പോലീസുകാരില്‍ ചിലര്‍ നാട്ടുകാരുടെയൊപ്പം അടുത്തുള്ള തെങ്ങിന്‍തോപ്പില്‍ ചീട്ടുകളി തുടങ്ങി. പോലീസുതൊപ്പിയില്‍ വെള്ളയ്ക്കാക്കുണുക്കുകള്‍ വീണു നിറഞ്ഞു. 


മുദ്രാവാക്യങ്ങള്‍ ഉച്ചസ്ഥായിയിലായി. ചുരുട്ടിയ മുഷ്ടികള്‍ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. അവതാരികമാരുടെ മുഖം മിനുക്കി മേയ്ക്കപ്പ്മാന്മാരുടെ കൈകള്‍ കുഴഞ്ഞു. ഇത്രയും നേരമായിട്ടും വാതില്‍ തുറക്കപ്പെടാത്തതിനാല്‍ ആത്മഹത്യയ്ക്കുള്ള സാധ്യത ചില ചാനലുകള്‍ ഉന്നയിച്ചു. എന്നാല്‍ നാട്ടുകാര്‍ക്ക്‌ അതിനോട് താല്പര്യമില്ല എന്ന് തോന്നി. ആത്മഹത്യ ഇപ്പോള്‍ ഒരു ഫാഷന്‍ അല്ലല്ലോ! അതിബുദ്ധിമാനായ ഒരു ഫോട്ടോഗ്രാഫര്‍ വീടിനുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ മേല്‍ക്കൂരയിലെ വിടവിനുള്ളിലൂടെ ക്യാമറ കെട്ടിയിറക്കുവാന്‍ ആരംഭിച്ചു.
എന്നാല്‍ അപ്പോഴേയ്ക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉമ്മറവാതില്‍ തുറക്കപ്പെട്ടു. സ്റ്റീഫനും കുടുംബവും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ചീട്ടുകളിക്കുന്ന പോലീസുകാരുടെ അട്ടഹാസങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശബ്ദവും നിലച്ചു. രാഷ്ട്രീയക്കാര്‍ അടുത്തത് എന്താണെന്ന് അറിയാന്‍ തമ്മില്‍ത്തമ്മില്‍ നോക്കി. ഒടുവില്‍ അവര്‍ നേതാവിനെ നോക്കി. നേതാവ് ഡെയ്സിയുടെ വയറിന്റെയാണെന്ന് തോന്നുന്നു, വ്യാസം അളക്കുകയായിരുന്നു. ചുറ്റും കാഴ്ച്ചക്കാരായി നില്‍ക്കുന്ന ആയിരങ്ങള്‍ക്ക് നടുവിലൂടെ സ്റ്റീഫനും ഗര്‍ഭിണിയായ ഡെയ്സിയും മൂന്ന് കുട്ടികളും നടന്നു കണ്ണില്‍ നിന്നും മറഞ്ഞു. അപ്പോഴും പോലീസുകാര്‍ ചീട്ടുകളിച്ചുകൊണ്ടിരുന്നു.